Tuesday 14 August 2007

പ്രണയിനീക്ക്‌

നിന്നിലേക്കെത്താന്‍ മൂന്നു വഴികള്‍
ക്ലാവു പിടിച്ച ഒര്‍മ്മകളുടെ
ശവപ്പറമ്പിലൂടെ
പിന്നോട്ടൊരു യാത്ര
ബ്രൂട്ടസ്സിനും കാഷ്യസ്സിനും
ഇടയിലൂടെ
മാര്‍ജ്ജാരഗമനം
പിന്നെ
മൂന്നക്ഷരമുള്ള
ഒരു കുറുക്കു വഴി
ഇതൊരു കടങ്കഥയാണ്………..ഉത്തരം കണ്ടെത്താമോ?

എട്ടുകാലി താങ്ങുന്ന മോന്തായം
ചാപിള്ളകളെ പെറ്റുകൂട്ടുന്ന
പെരുത്ത വയറുമായി
അലമാരപ്പെണ്ണുങ്ങള്‍
പിന്നോട്ടു തിരിയുന്ന ഘടികാരം
ചുവപ്പു നിറമുള്ള പട്ടിയുടെ വാല്
ഇരിപ്പിടങ്ങളില്‍ അര്‍ശസ്സിന്റെ
ചുവന്ന വട്ടങ്ങള്‍
ചിലയ്ക്കുന്ന പല്ലിപ്രമാണികള്‍
നുണച്ചിക്കാറ്റിന്റെ ഹുങ്കാരം
ചൊറിച്ചുമല്ലലിന്റെ
പച്ചച്ചിരികള്‍
ചത്തകണ്ണുകള്‍
തളര്‍വാതം പിടിച്ച കൈകള്‍‌
ശ്മശാനത്തിന്റെ ഗന്ധം
വാറ് അറ്റുപോയ ചെരുപ്പിന്റെ കുന്നുകള്‍
മൂകസാക്ഷിയായ പല്ലു പോയ വൃദ്ധന്‍
മണിലാല്‍
കണ്ണാടിയില്‍ പുലരിയില്‍
പന്നിയുടെ മുഖമുള്ള കഴുത
മധ്യഹ്നത്തില്‍
കാണ്ടാമൃഗത്തിന്റെ തേറ്റകള്‍
ത്രിസന്ധ്യയ്ക്ക്‌
ഉടഞ്ഞു ചിതറിയ ചില്ലിന്‍ തുണ്ടുകള്‍.........
ചേര്‍ത്തുവച്ചപ്പോള്‍
ദ്രംഷ്ട്രകളില്‍ നിന്ന്‌ രക്ത്തമിറ്റുന്ന
നൂറു ചെന്നായകള്‍
ഓ…. അതു കണ്ണാടിയല്ലായിരുന്നു
എനിക്കും നിനക്കുമിടയില്‍
നില കൊണ്ട സുതര്യമായ
ചില്ലിന്‍ കഷ്ണം മാത്രം
മണിലാല്